Sunday, June 22, 2008

എന്റെ സ്വപ്നങ്ങളില്‍ നിന്ന്.....

പനിയുടെ ഉഷ്ണക്കിടക്കയില്‍
എന്റെ കാഴ്ചയാവുന്നതിന്, കേള്‍വിയാകുന്നതിന്,
സ്വരമാവുന്നതിന് നന്ദി.

എന്റെ ഉണര്‍വിന്റെ താളമാവുന്നതിന്
മുറിവുകളിലെ നനുത്ത ചുംബനങ്ങള്‍ക്ക്
വിരലുകളിലെ സംഗീതത്തിന്
സ്വപ്നങ്ങളിലെ ഗന്ധര്‍വ്വാ നിനക്കു നന്ദി.

ഒഴുകാന്‍ മറന്നെന്റെ ഒപ്പമാവുന്നതിന്
ഇഴയുന്ന കാലടികളിലെ വേഗമാവുന്നതിന്
അണയാതിരിക്കാനെന്‍ തണലായ് അലിയുന്നതിന്
ആയുസ്സിന്‍ പ്രിയ മിത്രമേ, നന്ദി.

നിനക്കുവേണ്ടി പണിതതല്ലെങ്കിലും
നിനക്കു പാര്‍ക്കാന്‍ ഒരു കല്‍ത്തളം ഞാന്‍ തരാം
നിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കാം
ഓര്‍മ്മകളിലെ വസന്തങ്ങളിലേക്കു കുളിരും.

നിനക്കുവേണ്ടി കൊഴിഞ്ഞതല്ലെങ്കിലും
നിന്റെ വഴികളിലീയിതളുകള്‍ ഞാന്‍ വിതറാം
നിന്റെ നിലാവിന്റെ കരയിരുളുമ്പോള്‍
നിനക്കു നിലാവായ് വരാം.
നിന്റെ മഴകളകന്നുപോകുമ്പോള്‍
നിനക്കായ് പെയ്തിറങ്ങാം.

നിന്റെ സ്വരമായ്, താളമായ്, ലയമായ്
നിന്റെ ഞാനായ് വരാം.


Monday, May 19, 2008

ചേല.....

എന്റെ വസന്തങ്ങളിലേക്കാണ് നീ പടര്‍ന്നു കയറുന്നത്. എന്റെ യൗവനത്തിന്റെ നീരാണ് നിന്റെ ജീവന്‍. ഗാഡമായ ആശ്ലേഷനങ്ങളിലൂടെ നീ കവര്‍ന്നെടുക്കുന്നത് എന്റെ നിലനില്പ്പിനെയാണ്. എന്റെ തണലുകളില്‍ നിന്ന് കിളിക്കൂടുകളൊഴിയുന്നത് നീയറിയുന്നതേയില്ല. ഒരു വിരഹവേദനയും നിന്നെ സ്പര്‍ശിക്കാതെ പോകുന്നു. നീ - നീ മാത്രമായ് ചുരുങ്ങുമ്പോള്‍, ഭാവിയിലേക്ക് ഒരു തണലുകൂടി നഷ്ടം.

Wednesday, May 14, 2008

സമര്‍പ്പണം

ഉഷ്ണകാലങ്ങളിലായിരുന്നു എന്നുമെനിക്കു പനി

കാലം തെറ്റിവന്ന പനിച്ചൂടിലും എനിക്കു കുളിരുന്നത് - നിന്റെ പ്രണയമോ?


നിന്റെ പ്രണയത്തിനെന്നും ചുവപ്പു നിറമായിരുന്നു

ഞാന്‍ മറന്നിട്ടും നീ മറക്കാതിരുന്നതിലെ വിപ്ലവം!

ഇനിയൊരാളും വരാനില്ലെന്നുറച്ച

ഒരു വേര്‍പാടിന്റെ സന്ധ്യയിലാണ് നീ മടങ്ങിയെത്തിയത്

നിന്റെ ചിരപരിചിതഭാവത്താല്‍

‍കടപ്പാടുകളുടെ വേദനപോലും നീ മായിച്ചുകളഞ്ഞു


നിന്നെയിന്നും കുത്തിനോവിക്കുന്നതിലെ പ്രണയം

നീയിനിയും അറിയാതെ പോവുമോ?

Saturday, May 10, 2008

...............

മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.

.................................

വെറുതെ....

മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.

Friday, April 25, 2008

ഓര്‍‍മ്മകളിലേക്ക്

എനിക്കു നിന്നോട് വെറുപ്പാണ്...
സ്വപ്നം കാണാന്‍ പഠിപ്പിച്ചൊടുവില്‍
എന്റെ കാഴ്ചയെടുത്തതിന്...
പറക്കാന്‍ പഠിപ്പിച്ചൊടുവില്‍
ചിറകുകള്‍ അരിഞ്ഞെടുത്തതിന്...
എന്റെ സന്തോഷങ്ങളില്‍നിന്നു കടമെടുത്തതിന്...
വേദനകളിലേക്കെഴുതി ചേര്‍ത്തതിന്...
'നിനക്കായ് ഒരായിരം തവണ'-
യെന്നൊരോര്‍മ്മപോലും ഓര്‍മ്മയായതിന്...

ശവകുടീരത്തില്‍ പൂക്കള്‍ വെയ്ക്കാന്‍
‍ഞാനൊറ്റയ്ക്കല്ലെന്നു മാത്രമിന്നറിയുന്നു.

Monday, January 7, 2008

എത്ര വറ്റിയുണങ്ങിയാലും നിന്നെ എനിക്ക് പ്രണയിക്കാതിരിക്കാനാവില്ലല്ലോ....


നീ വര്‍ഷങ്ങളോളം കാത്തുവച്ച് തിരികെ തന്നൊരു പാരമ്പര്യത്തിന്റെ കമ്മലുണ്ടല്ലോ - സ്വര്‍ണ്ണമാണ് പോയതെങ്കില്‍ എത്ര കൊല്ലം കഴിഞ്ഞാലും അവിടെ നിന്നുതന്നെ തിരികെ കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. കാലങ്ങളോളം നിന്റെ മണലില്‍ പൊതിഞ്ഞതു നീ സൂക്ഷിച്ചത് എനിക്കു സമ്മാനിക്കുവാനായിരുന്നല്ലോ. നിന്റെ നന്മയുടെയും ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെയും പ്രതീകം!

ഇന്ന്, ഞാനെത്ര അകലത്തിലായാലും, എന്റെ പാദസരങ്ങളുടെ കിലുക്കം നിന്നിലുണരുന്നില്ലേ?പ്രണയപൂര്‍വ്വം നീ അടര്‍ത്തിയെടുത്ത എന്റെ കൊലുസിന്റെ മണികളും....

നീ ഞാനും ഞാന്‍ നീയുമായി ഒരിക്കലും വേര്‍ത്തിരിച്ചെടുക്കാനാവാതെ ഏതെങ്കിലുമൊരു മണലാരണ്യത്തിലേക്ക് നമുക്കൊളിച്ചോടിയാലോ?