Friday, April 25, 2008

ഓര്‍‍മ്മകളിലേക്ക്

എനിക്കു നിന്നോട് വെറുപ്പാണ്...
സ്വപ്നം കാണാന്‍ പഠിപ്പിച്ചൊടുവില്‍
എന്റെ കാഴ്ചയെടുത്തതിന്...
പറക്കാന്‍ പഠിപ്പിച്ചൊടുവില്‍
ചിറകുകള്‍ അരിഞ്ഞെടുത്തതിന്...
എന്റെ സന്തോഷങ്ങളില്‍നിന്നു കടമെടുത്തതിന്...
വേദനകളിലേക്കെഴുതി ചേര്‍ത്തതിന്...
'നിനക്കായ് ഒരായിരം തവണ'-
യെന്നൊരോര്‍മ്മപോലും ഓര്‍മ്മയായതിന്...

ശവകുടീരത്തില്‍ പൂക്കള്‍ വെയ്ക്കാന്‍
‍ഞാനൊറ്റയ്ക്കല്ലെന്നു മാത്രമിന്നറിയുന്നു.

Monday, January 7, 2008

എത്ര വറ്റിയുണങ്ങിയാലും നിന്നെ എനിക്ക് പ്രണയിക്കാതിരിക്കാനാവില്ലല്ലോ....


നീ വര്‍ഷങ്ങളോളം കാത്തുവച്ച് തിരികെ തന്നൊരു പാരമ്പര്യത്തിന്റെ കമ്മലുണ്ടല്ലോ - സ്വര്‍ണ്ണമാണ് പോയതെങ്കില്‍ എത്ര കൊല്ലം കഴിഞ്ഞാലും അവിടെ നിന്നുതന്നെ തിരികെ കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. കാലങ്ങളോളം നിന്റെ മണലില്‍ പൊതിഞ്ഞതു നീ സൂക്ഷിച്ചത് എനിക്കു സമ്മാനിക്കുവാനായിരുന്നല്ലോ. നിന്റെ നന്മയുടെയും ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെയും പ്രതീകം!

ഇന്ന്, ഞാനെത്ര അകലത്തിലായാലും, എന്റെ പാദസരങ്ങളുടെ കിലുക്കം നിന്നിലുണരുന്നില്ലേ?പ്രണയപൂര്‍വ്വം നീ അടര്‍ത്തിയെടുത്ത എന്റെ കൊലുസിന്റെ മണികളും....

നീ ഞാനും ഞാന്‍ നീയുമായി ഒരിക്കലും വേര്‍ത്തിരിച്ചെടുക്കാനാവാതെ ഏതെങ്കിലുമൊരു മണലാരണ്യത്തിലേക്ക് നമുക്കൊളിച്ചോടിയാലോ?

Thursday, December 27, 2007

പൂക്കാന്‍ മറക്കുമ്പോള്‍...


എന്റെയേകാന്ത പഞ്ജരത്തില്‍...
ഉള്ളില്‍ പൊടിയുന്ന നെഞ്ചിന്റെ നൊമ്പരത്തില്‍...
നിന്റെ വസന്തം വരുന്നതും കൊതിച്ചിരുന്നെന്റെ
വസന്തം കൊഴിഞ്ഞു പോയി...
നിറങ്ങള്‍, മങ്ങി മറഞ്ഞുപോയി....

Sunday, December 9, 2007

ഗ്രാമങ്ങള്‍ ഇല്ലാതാകുമ്പോള്‍ - 2

ആഴ്ചയവസാനം വീട്ടില്‍ പോകണമെന്നു തോന്നി വന്നതായിരുന്നു. വീടും ഓഫീസും - മിക്കവാറും എല്ലാ കാര്യങ്ങളിലും രണ്ടു ധ്രുവങ്ങളിലാണ്. ടെക്നോളജിയുടെ മാസ്മരികതയില്‍നിന്ന് പുരോഗമനം എത്തിനോക്കിതുടങ്ങുക മാത്രം ചെയ്തിരിക്കുന്ന ഗ്രാമത്തിലേക്ക്. പലതും പറഞ്ഞിരുന്ന കൂട്ടത്തിലാണ് അപ്പച്ചി കവുങ്ങിന്‍ തോട്ടത്തില്‍ മരുന്നടിക്കുന്ന കാര്യം പറഞ്ഞത്. - 1 ലിറ്റര്‍ കളനാശിനി 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അടിക്കേണ്ടതാണ്. ഇതിപ്പോ 150 ലിറ്റര്‍ വെള്ളത്തിലാണ് ചെയ്തത്. അതുകൊണ്ട് എത്രമാത്രം ഗുണമുണ്ടാകുമെന്ന് നിശ്ചയമില്ലെന്ന്. - ഇത്രയധികം dilute ചെയ്തു ചെയ്യേണ്ടതെന്താണെന്ന സംശയത്തില്‍ ഞാന്‍ ചോദിച്ചു. അപ്പച്ചീ, എന്താ എന്‍ഡോസള്‍ഫാനെങ്ങാനാണോ. "ഏയ് ഇതതൊന്നുമല്ല...എന്താ അതിന്റെ പേര്.... ആ..റൗണ്ടപ്പ് !" ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇവയുടെ ദോഷവശങ്ങളെക്കുറിച്ച് അത്ര കൃത്യമല്ലാത്തതാണെങ്കിലും ഒരു ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരില്‍ സാധാരണക്കാരായ കൃഷിക്കാര്‍ വരെ ഇവ ഉപയോഗിച്ചുതുടങ്ങിയെന്നറിയുമ്പോള്‍ ..........

എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു. കളകള്‍ നശിക്കുന്നതിനോടൊപ്പം മണ്ണും മനുഷ്യനും പതിയെ ഇല്ലാതാവുന്നതിനെക്കുറിച്ച് . സ്വന്തം പറമ്പിലുണ്ടാവുന്നതുപോലും ധൈര്യമായ് കഴിക്കാന്‍ പറ്റാതാവുന്ന ഒരു ഭയാനകമായ ഭാവിയെക്കുറിച്ച് - തോട്ട പൊട്ടിച്ച് വെള്ളം നശിപ്പിച്ച് മീന്‍പിടിച്ചിരുന്നവരെ അവജ്ഞയോടെ നോക്കിയിരുന്ന ഒരു ഭൂതകാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് മണ്ണും വെള്ളവും ഒപ്പത്തിനൊപ്പം നശിച്ചുകൊണ്ടിരിക്കുന്നു - നശിപ്പിച്ചുകൊണ്ടിരിക്കുന്നു..... അതോടൊപ്പം അപക്വമായ പരീക്ഷണങ്ങള്‍ കൊണ്ട് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കൃഷിയും കൃഷിക്കാരും....

വാല്‍ക്കഷ്നം : വൈകിയുള്ള അമ്പലയാത്രയില്‍ സുഹൃത്തിനൊരു കൂട്ടായി ഇറങ്ങിയതാണ്. തിരക്കുപിടിച്ച നഗരത്തിനകത്തു തന്നെ ഗ്രാമീണത മുഴുവന്‍ കാത്തുസൂക്ഷിച്ചു നിലകൊള്ളുന്ന അമ്പലം കണ്ടപ്പോള്‍ അദ്ഭുതം തോന്നി..അവാച്യമായ സന്തോഷവും..വിശ്വാസങ്ങളുടെ നീര്‍ച്ചാലുകള്‍ അവസാനിക്കാത്തിടത്തോളം ഈ ഗ്രാമീണത നിലനില്‍ക്കുമെന്ന് വിശ്വസിക്കട്ടെ!

Saturday, November 17, 2007

ഗ്രാമങ്ങള്‍ ഇല്ലാതാകുമ്പോള്‍

ഒരു വര്‍ഷത്തിനപ്പുറമാണ് അമ്മാവന്റെ വീട്ടിലേക്കു വീണ്ടും പോയത്. മലനിരകള്‍ക്കിടയിലുറങ്ങുന്ന ഒരു കുഗ്രാമത്തിലേക്ക്. മഴ അങ്ങനെ ഇടവിട്ടിടവിട്ടുപെയ്യുന്നതുകൊണ്ട് പാറകള്‍ക്കിടയില്‍ ‍നിന്നുപൊട്ടിയൊലിച്ചുണ്ടാകുന്ന വെള്ളച്ചാട്ടങ്ങള്‍ വഴിനീളെ കാണാം. ബസു വളവുതിരിഞ്ഞ് മലകയറിത്തുടങ്ങിയപ്പോഴേക്കും മഞ്ഞു വന്നു വീണു വഴി മൂടിത്തുടങ്ങിയിരുന്നു. ചെവികള്‍ കൊട്ടിയടക്കാനും. തിരിച്ചു ഓഫീസിലെത്തുമ്പോള്‍ അവിടുള്ളോരെ കാണിക്കണം എന്ന അത്യാഗ്രഹത്തോടെ ഞാന്‍ കൂടെയെടുത്തിരുന്ന ക്യാമറയില്‍ അങ്ങനെ തിരുപ്പിടിപ്പിച്ചുകൊണ്ടിരുന്നു. ഫോട്ടോസ് എടുക്കണോ വേണ്ടയോ എന്ന സംശയത്തോടെ.

എന്റെ കുട്ടിക്കാലത്ത് ഈ ബസ് യാത്രകളൊക്കെ (ബസ് ഒരപൂര്‍വ്വ വസ്തുവായിരുന്നെങ്കില്‍ കൂടി) ഒത്തിരി സന്തോഷത്തിന്റേതായിരുന്നു. തെങ്ങും റമ്പറും അടയ്ക്കയുമൊക്കെ നല്ല ആദായമുള്ള വിളകളായതുകൊണ്ടും മണ്ണില്‍ പണിയെടുക്കുന്നത് ഒരാവേശമായ് മനസ്സില്‍ സൂക്ഷിക്കുന്ന നാട്ടുകാരായതുകൊണ്ടും എവിടെയും നിറഞ്ഞ സമൃദ്ധിയായിരുന്നു. ഇല്ലാത്തവരുമായ് പങ്കുവെയ്ക്കാന്‍ മനസ്സുള്ളവരും.... പുഴയും ഈ മലനിരകളും....

ഇന്നത്തെ കാഴ്ച വളരെ വിചിത്രമായിരിക്കുന്നു. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ഒരാള്‍ പോലുമില്ല. നാക്കടച്ചും കൂമ്പുചീഞ്ഞുമെല്ലാം തെങ്ങും കമുകുമൊക്കെ നശിച്ചു. കനത്ത മഴ കാരണം ഒരു വര്‍ഷത്തെ അദ്ധ്വാനം മുഴുവന്‍ വെരുതെ. പറമ്പില്‍ പണിയെടുക്കാന്‍ ആരെയും കിട്ടാനില്ല. ആരെയെങ്കിലും കിട്ടിയാല്‍ തന്നെ അവര്‍ക്കു കൂലി കൊടുക്കാന്‍ നിവര്‍ത്തിയില്ല. ആയുസ്സിന്റെ മുക്കാല്‍ പങ്കും എല്ലുമുറിയെ പണിയെടുത്ത് ആരോഗ്യം നശിച്ച വൃദ്ധര്‍ മാത്രം - ഗ്രാമം തകരുന്നതു കാണാന്‍. പഠിച്ചു വലുതായാല്‍ മക്കള്‍ സംരക്ഷിക്കുമെന്ന മിഥ്യാധാരണയില്‍ സ്വയം ഉണ്ണാനും ഉറങ്ങാനും മറന്നു പണിയെടുത്തുകൊടുത്തവര്‍ ഇനിയീ പ്രായത്തില്‍ പറമ്പിലിറങ്ങി എങ്ങനെ പണിയെടുക്കുമെന്ന വലിയ സമസ്യക്കുമുന്നില്‍! അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ഇടിഞ്ഞുവീഴാറായ വീടുകള്‍! ഒരു കാലത്തെ പ്രതാപത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍! കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന വലിയ തോട്ടങ്ങള്‍!

മലകയറിത്തുടങ്ങിയപ്പോഴാണ് ഞാനൊരാഗ്രഹം അമ്മയോടു പറഞ്ഞത് - എനിക്കിവിടെ കുറച്ചു സ്ഥലം വാങ്ങണം - അമ്മയുടെ മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. "ഇവിടങ്ങളിലൊന്നും വേണ്ട. ഈ ഗ്രാമങ്ങള്‍ക്കു വെളിയിലെവിടെയെങ്കിലും മതി." ആ കണ്ണുകളിലെ നടുക്കം ഒരായുസ്സിന്റെ കഥ പറയുന്നതായിരുന്നു. ഒരു വലിയ കുടിയേറ്റ ചരിത്രം ഓര്‍മ്മകളിലെവിടെയോ മുങ്ങിപ്പോയതുപോലെ. "എല്ലാവരും വിറ്റുപെറുക്കി എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ കൊതിക്കുന്നു. നീയെന്തിനിവിടെ" എന്ന ചോദ്യത്തിന് എനിക്കുത്തരമില്ലാതെ പോയി. തിരികേ മലയിറങ്ങുമ്പോള്‍ എന്റെ ക്യാമറയെക്കുറിച്ച് ഞാന്‍ ചിന്തിച്ചതേയില്ല. ബസിന്റെ താഴ്ത്തിയിട്ട ഷട്ടറുകള്‍ക്കപ്പുറത്ത് മഴ തകര്‍ത്തുപെയ്യുന്നു. ഈ ഗ്രാമങ്ങള്‍ക്ക് - നിറഞ്ഞുപെയ്യുന്ന മഴയ്ക്കപ്പുറം ഇനിയൊരു സമൃദ്ധിയും ബാക്കിയില്ല.

Tuesday, November 13, 2007

വിഷക്കാറ്റ്*

പിറന്നുവീണന്നു ഞാനാദ്യമായ് ശ്വസിച്ചത്
എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന വിഷവാതകം.
എന്റെ ശ്വാസകോശങ്ങളിലിടതേടിവന്നതോ
ഒരായിരം രോഗബീജങ്ങള്‍!

റൗണ്ടപ്പ് വാം അപ്പ് ചെയ്യും നിലങ്ങളില്‍
‍ഉന്തിയ വയറുമായ് ഞാന്‍ ശയിച്ചു.
എന്റെ ഭീമമാം ശിരസ്സതുകണ്ടുനടുന്നോര്‍ക്ക്
നേര്‍ത്ത ഞരക്കങ്ങളല്ലേ ശേഷമിരിപ്പൂ.

മ്യൂസിയം പീസെന്നു ചൊല്ലിയൊരു വിദ്വാന്‍
മൂന്നടി നടപ്പാന്‍ കഴിയാതെ കേണു ഞാന്‍.
പദയാത്രകളെത്രയോ തുടങ്ങിയീനാട്ടില്‍
‍കാലടികളിലൊരു രോഗാണുപോലും ഞെരിഞ്ഞതില്ലല്ലോ!

കശുമാവതില്‍നിന്നാര്‍ക്കോ കാശുവാരാന്‍
‍എന്നെപ്പോലെത്രപേര്‍ ജനിച്ചുവീണു.
നാഗസാക്കിയില്‍ ആദ്യഫലം വന്ന വിഷമാണ്
കളയതുസര്‍വ്വം കരിഞ്ഞുപോകും
ഒരായിരം കളകള്‍ക്കിടെ-
യൊരു ജീവന്‍ പൊലിഞ്ഞാല്‍ ഗണിക്കേണ്ടപോലും!

ഞാനിന്നു ശാസ്ത്രത്തിന്‍ വ്യവസായശാല
ആയിരം പരീക്ഷണങ്ങള്‍ക്കു വിളനിലം.
അഴുകില്ലെന്‍ ജഡം ഭൂമിതന്‍ മാറില്‍
‍അറിയുക ഞാന്‍ അണ്വായുധവാഹക.
ആയിരം വര്‍ഷങ്ങളീമണ്ണിന്‍ ശാപമായ്
മോക്ഷയാനം കാണാതുഴലുന്നു ഞാന്‍.
(2004)


*മാതൃഭൂമി ആഴ്ചപതിപ്പില്‍ കാസര്‍ക്കോഡിലെ കശുവണ്ടിനിലങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെക്കുറിച്ച് വന്ന ഒരു ലേഖനം ആധാരമാക്കി എഴുതിയത്

Wednesday, November 7, 2007

ഇങ്ങനേയും...

ഇന്ന് ഞങ്ങള്‍ പ്രണയത്തെക്കുറിച്ച് സംസാരിച്ചു -
ഹുസൈന്റെ ചിത്രങ്ങളെക്കുറിച്ച് -
മനുവിന്റെ നിയമങ്ങളെക്കുറിച്ച് -
ഞാനെങ്ങനെ ഹിന്ദുവല്ലാതാകുന്നു എന്നതിനെക്കുറിച്ച്-

അവന്റെ സ്നേഹം എനിക്കൊരു ജയിലായിരുന്നുവെന്ന് അവന്‍ തിരിച്ചറിഞ്ഞു
പുതിയ സ്നേഹങ്ങളിലാ ജയിലുകളെ വെടിയാനവന്‍ പഠിച്ചു
സ്നേഹമായ് സ്വാതന്ത്ര്യം കൊടുക്കാന്‍...
ശ്രദ്ധയില്ലായ്മ കൊടുക്കാന്‍..
ആദ്യമായ്...
ആദ്യമായ് എനിക്കവനെക്കുറിച്ചഭിമാനം തോന്നി.

ചിലര്‍ക്ക് -
സ്നേഹിക്കാന്‍ പഠിക്കാനായും - ഞാന്‍!